ഡല്‍ഹി: ലൈംഗിക തൊഴില്‍ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി. നിയമത്തിന് കീഴില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊലീസ് അവരുടെ കാര്യത്തില്‍ ഇടപെടാനോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായ, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക.
രാജ്യത്തുള്ള ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി സെക്‌സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു. വേശ്യാലയം നടത്തുന്നത് മാത്രമാണ് തെറ്റായ കാര്യം. അത് നിയമവിരുദ്ധമാണ്. എന്നാല്‍ ഒരു വേശ്യാലയത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗികത്തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാൽ പോലീസിന് ഇടപെടാന്‍ അധികാരമില്ല. പ്രായപൂർത്തിയാകാത്ത ഒരാൾ വേശ്യാലയത്തിൽ താമസിക്കുന്നതായോ ലൈംഗിക തൊഴിലാളിയുടെ ഒപ്പം താമസിക്കുന്നതായോ കണ്ടെത്തിയാൽ അത് കടത്തപ്പെട്ട കുട്ടിയാണെന്ന് വിധിയെഴുതാൻ സാധിക്കില്ല. അതിനുപുറമെ, ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗികത്തൊഴിലാളികൾക്ക് ഉടനടി മെഡിക്കോ-ലീഗൽ കെയർ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകണമെന്നും പരാതി നൽകുവാൻ എത്തുന്ന ലൈംഗിക തൊഴിലാളിയോട് വിവേചനപൂർവം പെരുമാറരുതെന്നും കോടതി നിർദ്ദേശിക്കുന്നു.