ഇസ്ലാമാബാദ്: ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്ത് കൂടുതൽ പ്രതിഷേധങ്ങളുണ്ടാകുമെന്ന് മുന്‍ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍. ഷഹബാസ് ശരീഫ് സർക്കാരിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കിയ പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് പി ഡി ഐ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. രാജ്യ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്താൻ പാക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണ് പ്രതിഷേധ പരിപാടികള്‍ തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ചത്.
ഇസ്‌ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയത്. എന്നാല്‍ ഡി-ചൗക്കിൽ ഒത്തുചേരാനാണ് ഇമ്രാന്‍ ഖാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മാർച്ച് ഇസ്‌ലാമാബാദിലേക്കു കടക്കുന്നതിന് മുൻപ് പഞ്ചാബ്, ലാഹോർ, കറാച്ചി എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. വിദേശ ശക്തിയാല്‍ അധികാരം പിടിച്ചെടുത്ത ഈ സര്‍ക്കാര്‍ അസംബ്ലികൾ പിരിച്ചുവിട്ട് ജൂണിൽ ഇലക്ഷന്‍ നടത്തണം. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ സാക്ഷിയാകേണ്ടി വരും. രാജ്യത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം - ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഈ വര്‍ഷം ഏപ്രിലിലാണ് ഇമ്രാൻ ഖാന്‍ പുറത്തായത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്. ഇമ്രാന്‍ ഖാന് ഭരണം നഷ്ടമായതിനുപിന്നാലെ പാകിസ്താനില്‍ പ്രക്ഷോഭം ശക്തമായിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.