ചെന്നൈ: ഹിന്ദിയെ പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മോദിയുടെ തമിഴ്നാട് സന്ദര്‍ശത്തിനിടെയാണ് എം കെ സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യുപിഎ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം കെ സ്റ്റാലിൻ കഴിഞ്ഞ മാസം നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ല് സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
മികച്ച മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും മെഡിക്കല്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കുന്നില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ സാഹചര്യത്തില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇന്നേവരെ കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട് - സ്റ്റാലിന്‍ പറഞ്ഞു.
പ്ലസ് ടൂ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം മെഡിക്കല്‍ പ്രവേശനമെങ്കിലും , 2017 ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സംസ്ഥാന സിലബസില്‍ നിന്ന് വ്യത്യസ്ഥമായ ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. അതിനാല്‍ നീറ്റ് പരീക്ഷ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.