മുംബൈ: കങ്കണ റണാവത്ത് നായികയായി എത്തിയ 'ധാക്കഡ്' വന്‍ പരാജയം. ചിത്രം പുറത്തിറങ്ങി എട്ടാം ദിവസം വിറ്റ് പോയത് വെറും 20 ടിക്കറ്റുകളാണ്. 100 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് കഴിഞ്ഞ ദിവസം 4,420 രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതോടെ കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ധാക്കഡ്. റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് ഒരു സ്‌പൈ ത്രില്ലറാണ്. ഈ സിനിമയില്‍ അന്വേഷണ ഏജന്‍റ് അഗ്നിയെന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ അർജുൻ രാംപാൽ, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഈ മാസം 20 ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ഇതോടെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രൈലര്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ മോശം പ്രതികരണമാണ് പ്രേക്ഷരില്‍ നിന്നും ലഭിച്ചത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് ധാക്കഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം, ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ 'ഭൂൽ ഭുലയ്യ 2'വിന് ഭേദപ്പെട്ട റിവ്യൂ ആണ് ലഭിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തിയേറ്റര്‍ ഉടമകള്‍ ധാക്കഡിനെ മാറ്റി ഭൂൽ ഭുലയ്യ 2 പ്രദര്‍ശിപ്പിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കങ്കണയുടെ അടുത്തിടെ പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ 7 സിനിമകള്‍ ബോക്‌സ്ഓഫിസില്‍ വന്‍ പരാജയമായിരുന്നു. തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തിയ തലൈവിക്ക് 10 കോടി രൂപയാണ് കളക്ഷനായി ലഭിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് 100 കോടിയായിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത ചരിത്രം പറഞ്ഞ തലൈവിക്ക് വളരെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.