കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യു ഡി എഫിനും -എല്‍ ഡി എഫിനും വളരെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പായതിനാല്‍ നിരവധി ദേശിയ സംസ്ഥാന നേതാക്കള്‍ മുന്നണികള്‍ക്ക് വേണ്ടി പരസ്യ പ്രചാരണത്തിന് എത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന മണ്ഡലമാകെ ചുറ്റിയുള്ള റോഡ് ഷോയോടെ സമാപനം കൊട്ടിക്കലാശമാക്കി മാറ്റി പ്രചാരണം അവസാനിപ്പിക്കാനാണ് ഇരു മുന്നണികളും തീരുമാനിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തോടെ ശബ്ദ പ്രചാരണങ്ങൾ അവസാനിക്കും.
വികസനം പ്രധാന അജണ്ടയായി എല്‍ ഡി എഫ് ഉയര്‍ത്തി കൊണ്ടു വന്നെങ്കിലും വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണ രംഗത്ത് മുന്‍ തൂക്കം ലഭിച്ചത്. കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയും മുഖ്യമന്ത്രി പി ടി തോമസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.
യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായി ഉമ തോമസിനെയും 100 തികക്കാനായി എല്‍ ഡി എഫ് ജോ ജോസഫിനെയുമാണ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നിപ്പുണ്ടാകുകയും ഡി സി സി ജില്ലാ സെക്രട്ടറി എം ബി മുരളിധരന്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. കൂടാതെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിരുന്നു. ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക യു ഡി എഫിനുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആദ്യം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ അരുണ്‍ കുമാറിന് വേണ്ടി പാര്‍ട്ടി ചുമരെഴുത്തുകള്‍ വരെ തുടങ്ങി. എന്നാല്‍ പിന്നീട് അരുണ്‍ കുമാറിനെ മാറ്റി ഡോ ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നതിന് കാരണമാകുകയും ചെയ്തു.
ഇരു മുന്നണികള്‍ക്കുള്ളിലും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ വോട്ടുകള്‍ ചോരുമോയെന്ന സംശയം പാര്‍ട്ടികള്‍ക്കുണ്ട്. അതിനാല്‍ അവസാന ഘട്ട പ്രചാരണത്തില്‍ ഇക്കാര്യങ്ങളെ മറികടക്കാനാണ് മുന്നണികള്‍ പരിശ്രമിക്കുക. കാലങ്ങളായി പാര്‍ട്ടിക്കൊപ്പം നിലനില്‍ക്കുന്ന വോട്ടുകള്‍ക്കൊപ്പം ആം ആദ്മി, ട്വന്‍റി 20 പാര്‍ട്ടിയുടെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാണ് മുന്നണികള്‍ ശ്രദ്ധിക്കുന്നത്.