കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ഇന്ന് കൊച്ചിയിലെത്തില്ല. നാട്ടിലെത്താൻ ബുക്ക് ചെയ്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കി. ദുബായിൽ നിന്ന് രാവിലെ 9-ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്. കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മടക്കയാത്ര റദ്ദാക്കിയത്. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാനാകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. തുടര്‍ന്ന് വിജയ് ബാബു ഇന്ന് (മെയ് 30) കൊച്ചിയിലെത്തുമെന്ന് അയാളുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
കുറ്റാരോപിതന്‍ നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്. പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവര്‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാര പരിധിയില്‍ പ്രതി വരുന്നതാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വാക്കാല്‍ പറഞ്ഞത്. എന്നാൽ ഇന്നും വിജയ് ബാബു തിരിച്ചെത്താത്ത സാഹചര്യത്തിൽ കോടതി തീരുമാനം നിർണായകമാവും. വിമാനത്താവളത്തിൽ എത്തിയാൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബു ഉപഹർജിയിൽ ആരോപിക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് ഏപ്രിൽ 24-ന് താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.
അതേസമയം, ഒളിവില്‍ കഴിയവേ വിജയ് ബാബുവിന് രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു നടന്‍ കൊച്ചിയില്‍നിന്ന് എത്തിച്ചു നല്‍കിയതായും ഒരു നടിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിജയ് ബാബുവിനെതിരേ തെളിവുകള്‍ ശക്തമാണെന്നാണ് പോലീസ് പറയുന്നത്.