ഒട്ടവോ: അമേരിക്കയിലെ ടെക്‌സാസ് സ്‌കൂളിലെ വെടിവെപ്പിനെ തുടര്‍ന്ന് കൈ തോക്കുകള്‍ നിരോധിക്കാനൊരുങ്ങി കാനഡ. വ്യക്തികള്‍ കൈ തോക്ക് കൈവശം വെക്കുന്നത് തടയുമെന്നും ഇതിനായി പുതിയ ബില്ല് പാസാക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലെ സ്കൂളില്‍ നടന്ന വെടിവെപ്പ് ഞെട്ടിക്കുന്ന സംഭവമാണെന്നും ഇത്തരം ആക്രമണങ്ങള്‍ കൂടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബില്ല് പാസായി കഴിഞ്ഞാല്‍ കാനഡയിൽ തോക്കുകൾ വാങ്ങാനും വിൽക്കാനും കൈമാറാനും ഇറക്കുമതി ചെയ്യാനും കഴിയില്ല.
രാജ്യത്ത് പുതിയ നിയമം പാസാകുന്നതോടെ തോക്കുകള്‍ കൈമാറ്റം ചെയ്യാനോ വാങ്ങാനോ സാധിക്കില്ല. ആയുധ ലോബിയെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും കൂടുതൽ തോക്കുകൾ രാജ്യത്തേക്ക് വരുന്നത് എസിൽ നിന്നാണ്. കാനഡയില്‍ ഒരു ദശലക്ഷം പേരാണ് തോക്ക് ഉപയോഗിക്കുന്നത്. 2020 ൽ നോവ സ്കോട്ടിയയിൽ 23 പേർ കൊല്ലപ്പെട്ട വെടിവെപ്പിന് ശേഷം 1500 തരം സൈനിക ഗ്രേഡുകളും തോക്കുകളും കാനഡ നിരോധിച്ചിരുന്നു. എങ്കിലും നിരോധിച്ച തോക്കുകള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നും രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളില്‍ മൂന്ന് ശതമാനം കേസുകളില്‍ തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യം നേരിടുന്ന വലിയൊരു പ്രശ്നമാണ് വെടിവെപ്പ്. അതിനാലാണ് തോക്കുകള്‍ നിരോധിക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് തോക്കുകള്‍ കുറയുന്നതിനനുനസരിച്ച് എല്ലാവരും സുരക്ഷിതരായിരിക്കും. ആളുകൾക്ക് സൂപ്പർമാർക്കറ്റിലേക്കോ അവരുടെ സ്കൂളിലേക്കോ ആരാധനാലയത്തിലേക്കോ ഭയമില്ലാതെ പോകാൻ സാധിക്കണം. അതിക്രമണം ഭയക്കാതെ ആളുകൾക്ക് പാർക്കിലേക്കോ ജന്മദിന പാർട്ടികളിലേക്കോ പോകാന്‍ കഴിയണം. - ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേര്‍ത്തു.