തൃക്കാക്കര: നടിയെ അതിക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ നടന്‍ സിദ്ദിഖ്. കേസിലെ വിധി വരട്ടെ. അതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. കേസ് അനുകൂലമല്ലെന്ന് തോന്നിയാല്‍ ജഡ്ജി ശരിയല്ല, ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കേസില്‍ അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അതാണ് ജനാധിപത്യ മര്യാദ -സിദ്ദിഖ് പറഞ്ഞു. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് അതിജീവിത മത്സരിക്കുന്നില്ലെല്ലോയെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും നീതി ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ഭരണമുന്നണിയിലെ നേതാക്കള്‍ വഴിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നുമായിരുന്നു അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അതിജീവിതയുടെ ഈ പരാതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ വളരെ സജീവ ചര്‍ച്ചയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നടിയെ അതിക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടണമെന്നായിരുന്നു സംവിധായകന്‍ ലാല്‍ പ്രതികരിച്ചത്. നാട്ടില്‍ നടക്കുന്ന പ്രശ്നമാണിതെന്നും ഇതൊക്കെയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണോയെന്ന് ആലോചിക്കേണ്ട വിഷയമാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.