ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം കേട്ടുവെന്നും അതില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രസംഗത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഉമര്‍ ഖാലിദിന് കലാപമുണ്ടാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജാമ്യഹര്‍ജി തള്ളിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രസംഗം അപകീര്‍ത്തികരമാണെന്ന് വാദിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാകില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 4ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഉമര്‍ ഖാലിദ് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഉമര്‍ ഖാലിദ് നടത്തിയത് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസംഗമാണെന്നും കലാപം ഉദ്ദേശിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് 2020 ലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് കുറ്റം ചുമത്തി യുഎപിഎ പ്രകാരമാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. 53 പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിലെ മുഖ്യഗൂഡാലോചകനാണ് ഖാലിദെന്നുമായിരുന്നു ഡൽഹി പൊലീസിന്‍റെ ആരോപണം.