ഡല്‍ഹി: ആം ആദ്മി മന്ത്രിമാരെ ലക്ഷ്യം വെച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍. ഓരോരുത്തരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഞങ്ങളെ ഒരുമിച്ച് അറസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതായി അരവിന്ദ് കെജ്റിവാള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. എന്തിനാണ് മോദി സര്‍ക്കാര്‍ ആം ആദ്മി നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്നതെന്ന് അറിയില്ല. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയെ കള്ളക്കേസിൽ കുടുക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കെജ്റിവാള്‍ പറഞ്ഞു. മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മനീഷ് സിസോദിയയെ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കള്ളക്കേസുകള്‍ സൃഷ്ടിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സത്യേന്ദർ ജെയിനെ കേന്ദ്രസർക്കാർ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ സൃഷ്ടിക്കാന്‍ കേന്ദ്രം എല്ലാ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സത്യേന്ദർ ജെയിന്‍ അറസ്റ്റിലായ കേസ്, സിബിഐയും ആദായനികുതി വകുപ്പും അന്വേഷിച്ചിരുന്നുവെന്നും മന്ത്രിക്കെതിരെ ഏജൻസികൾ ഒന്നും കണ്ടെത്തിയില്ലെന്നും അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മനീഷും സത്യേന്ദറും അഴിമതിക്കാരാണെങ്കിൽ ആരാണ് സത്യസന്ധരെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ ആളുകളെയും ജയിലിലേക്ക് അയക്കുന്നതിന് പകരം എല്ലാവര്‍ക്കുമെതിരെ നിങ്ങള്‍ തയ്യാറാക്കി വെച്ചിട്ടുള്ള കേസുകളില്‍ ഒരുമിച്ച് അന്വേഷണം ആരംഭിക്കണം. നിങ്ങളുണ്ടാക്കിയ കള്ളതെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ മന്ത്രിമാരെയും ഒരുമിച്ച് ജയിലേക്ക് അയക്കുകയാണ് വേണ്ടത്. ഓരോരുത്തരെയായി നിങ്ങള്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അത് ജോലിയെ തടസപ്പെടുത്തുകയാണെന്നും അരവിന്ദ് കെജ്റിവാള്‍ കൂട്ടിച്ചേര്‍ത്തു.