തൃക്കാക്കരയില്‍ വിജയപ്രതീക്ഷയുളള സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനാവശ്യമായ പ്രാധാന്യം കൊടുക്കുന്നതിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ശ്രീദേവി. മണ്ഡലം ഉണ്ടായിട്ട് ഇന്നുവരെ 15 ശതമാനം വോട്ട് തികച്ചുകിട്ടാത്ത, മുന്‍തൂക്കമുളള ഒരൊറ്റ മേഖല പോലുമില്ലാത്ത ബിജെപിക്ക് അവരുടെ തലയ്ക്ക് വെളിവുളള നേതാക്കള്‍ക്കുപോലുമില്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമയുള്‍പ്പെടെയുളള ചില മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നതെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. 'ജനപിന്തുണയ്‌ക്കോ ജനതാൽപ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം BJP യ്ക്ക് വിഷ്വൽ മീഡിയ നൽകിയ സ്‌പേസിന്റെ നോർമ്മലൈസേഷൻ ആണ് മനോരമ ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്.. എന്നിട്ട് നാട്ടിൽ വർഗീയത വളരുന്നതിനെതിരെ എഡിറ്റോറിയലിൽ മുതലക്കണ്ണീർ ഒഴുക്കും.. ഇരട്ടത്താപ്പിന്റെ രാജാക്കന്മാർ...'- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മണ്ഡലം ഉണ്ടായിട്ടിന്നോളം 15% വോട്ട് തികച്ചു കിട്ടാത്ത, മുൻതൂക്കമുള്ള ഒരൊറ്റ മേഖല പോലുമില്ലാത്ത ബിജെപിയ്ക്ക്, അവരുടെ തലയ്ക്ക് വെളിവുള്ള നേതാക്കൾക്ക് പോലുമില്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ ചാർത്തി കൊടുക്കുന്നത്. എന്തൊരു അപഹാസ്യമാണിത് !!
ജനവിധികളോട് അൽപ്പം പോലും ബഹുമാനമില്ലാത്ത മാധ്യമപ്രവർത്തന രീതി അവലംബിച്ചിട്ടും ഒരു നാണവുമില്ല !!!
പ്രചാരണത്തിന്റെ ആദ്യ ദിവസം മുതൽ UDF നും LDF നും ഒപ്പം സ്‌പേസും വിജയസാധ്യതയും നൽകുന്ന റിപ്പോർട്ടുകൾ, തൂക്കമൊപ്പിച്ചു നൽകുന്ന പടങ്ങൾ, ഹൈപ്പ്, എന്നുവേണ്ട അവരുടെ വർഗ്ഗീയത നിറഞ്ഞ പ്രചാരണങ്ങൾക്ക് വലിയ വിസിബിലിറ്റി നൽകുന്നത് വർഗ്ഗീയതയോടുള്ള മാധ്യമസന്ധിയായി സാംസ്‌കാരിക പ്രവർത്തകർക്ക് തോന്നുന്നില്ല. ജനപിന്തുണയ്‌ക്കോ ജനതാൽപ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം BJP യ്ക്ക് വിഷ്വൽ മീഡിയ നൽകിയ സ്‌പേസിന്റെ നോർമ്മലൈസേഷൻ ആണ് മനോരമ ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്.. എന്നിട്ട് നാട്ടിൽ വർഗീയത വളരുന്നതിനെതിരെ എഡിറ്റോറിയലിൽ മുതലക്കണ്ണീർ ഒഴുക്കും.. ഇരട്ടത്താപ്പിന്റെ രാജാക്കന്മാർ..
ഇപ്പറഞ്ഞതിന്റെ പൊരുൾ സംഘികൾക്ക് മനസിലാക്കാൻ ഒരു വഴിയുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, നരേന്ദ്രമോദിയുടെയും രാഹുൽഗാന്ധിയുടെയും കൂടെ പിണറായി വിജയന്റെയും ഫോട്ടോ വെച്ചിട്ട് ഇതുപോലെ, "ആര് പ്രധാനമന്ത്രിയാകും" എന്ന ക്യാപ്‌ഷൻ കൊടുത്താൽ മതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക