കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിച്ചു. 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസിന്റെ ഉജ്ജ്വല വിജയം. തൃക്കാക്കര മണ്ഡലം ഇതുവരെ കണ്ടതില്‍വച്ചേറ്റവും വലിയ ഭൂരിപക്ഷമാണ് ഉമാ തോമസിന് ലഭിച്ചത്. 2011-ല്‍ ബെന്നി ബെഹനാന് ലഭിച്ച 22,406 എന്ന റെക്കോർഡ് ഭൂരിപക്ഷത്തെയാണ് ഉമ മറികടന്നത്. ആദ്യ രണ്ട് ഘട്ടത്തിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴേക്കും ഉമാ തോമസ് വിജയം ഉറപ്പിച്ചിരുന്നു. അഞ്ചാം ഘട്ടം കഴിഞ്ഞതോടെ കഴിഞ്ഞ തവണ പി ടി തോമസിന് ലഭിച്ച ഭൂരിപക്ഷം ഉമ മറികടന്നു. 2021-ലെ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് ലഭിച്ചത് 14,329 വോട്ടാണ്. പിടിയേക്കാള്‍ 10,686 വോട്ടുകള്‍ കൂടുതല്‍ ഉമയ്ക്ക് ലഭിച്ചു.
പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72,767 വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് ഒരു ഘട്ടത്തിലും ലീഡ് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 47,752 വോട്ടുകളാണ് ജോ ജോസഫിന് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12,955 വോട്ടുകളാണ് ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2011-ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്. അന്ന് യുഡിഎഫിന് വേണ്ടി മത്സരിച്ച ബെന്നി ബെഹനാന് 68,854 വോട്ടുകളാണ് ലഭിച്ചത്. 2016-ല്‍ പി ടി തോമസ് മത്സരിച്ചു. 61,268 വോട്ടുകള്‍ ലഭിച്ചു. 2016-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും എന്‍ഡിഎയും കൂടാതെ ട്വന്റി ട്വന്റിയെയും പിടി തോമസിന് നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ആംആദ്മി- ട്വന്റി ട്വന്റി സഖ്യം തീരുമാനിച്ചത് യുഡിഎഫിന് സഹായകമായി.