തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിച്ചതില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറിയും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ, ഇടതുസഹയാത്രികര്‍ മുതല്‍ ഇടത് മാധ്യമ സിന്‍ഡിക്കേറ്റ് വരെയുളള സര്‍വ്വശക്തിയും എല്‍ഡിഎഫ് പ്രയോഗിച്ചെങ്കിലും മിന്നുന്ന വിജയമാണ് യുഡിഎഫ് കരസ്ഥമാക്കിയതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇത് അഹങ്കരിക്കാനുളള സമയമല്ല. ആത്മപരിശോധനയ്ക്കും സ്വയം വിലയിരുത്തലിനുമുളള സമയമാണെന്നും കോണ്‍ഗ്രസ് ജനങ്ങളെ എത്ര വെറുപ്പിച്ചാലും ജനങ്ങള്‍ കോണ്‍ഗ്രസിനെ എന്തുമാത്രം സ്നേഹിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
'തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസിനെ അലസന്മാരും മടിയന്മാരും തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയപ്പെടുന്നു. നമ്മള്‍ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് വിനയത്തോടെ നന്ദി പറഞ്ഞ് കൂടുതല്‍ കര്‍മ്മോത്സുകരായി മുന്നോട്ടുനീങ്ങാം'- മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാത്യു കുഴല്‍നാടന്‍റെ കുറിപ്പ്
തൃക്കാക്കര നൽകുന്ന പാഠങ്ങൾ..
അഭിമാനവും അതിലേറെ ആത്മവിശ്വാസവും പകരുന്ന വിജയം. ഒരു യുഡിഎഫ് അനുകൂല മണ്ഡലത്തിൽ നേടിയ അനായാസ വിജയം എന്നതിനപ്പുറത്തേക്ക് സർവ്വ ശേഷിയും എടുത്ത് പ്രയോഗിച്ച എൽഡിഎഫിനു മേൽ നമ്മൾ നേടിയ ആധികാരിക വിജയം ആണ് തൃക്കാക്കര. മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ, ഇടത് സാംസ്കാരിക സഹയാത്രികർ മുതൽ ഇടത് മാധ്യമ സിൻഡിക്കേറ്റ് വരെയുള്ള സർവ്വശക്തിയും എൽഡിഎഫ് പ്രയോഗിച്ചെങ്കിലും മിന്നുന്ന വിജയം നമ്മൾക്ക് നേടാൻ ആയി. ഇത് അഹങ്കരിക്കാൻ ഉള്ള സമയം അല്ല മറിച്ച് ആത്മപരിശോധനയ്ക്കും സ്വയം വിലയിരുത്താനുമുള്ള ഒരു അവസരമാണ്.
കോൺഗ്രസ് ജനങ്ങളെ എത്ര വെറുപ്പിച്ചാലും, ജനങ്ങൾ കോൺഗ്രസിനെ എന്തുമാത്രം സ്നേഹിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കോൺഗ്രസിൽ നിന്നും അത്ഭുതങ്ങളൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. പക്ഷേ നമ്മൾ ഐക്യത്തോടും അച്ചടക്കത്തോടും പ്രവർത്തിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. പരസ്പരം കലഹിക്കാതെ വെച്ച് താമസിപ്പിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ നമുക്ക് പാസ്സ് മാർക്ക് കിട്ടിയതാണ്.
പിന്നെ സ്ഥാനാർത്ഥിയുടെ മികവ് തെരഞ്ഞെടുപ്പിൽ നമുക്ക് വലിയ നേട്ടമായി പോരാത്തതിന് വി. ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന്റെ കീഴിൽ ഐക്യത്തോടെ യു ഡി എഫ് പ്രവർത്തകർ അണിനിരന്നത് താഴെ തട്ടിൽ സംഘടനാ പ്രവർത്തനത്തിന് ഊർജ്ജം പകർന്നു. നിയമസഭ രണ്ടാം വട്ടം തോറ്റ നിരാശയിലായിരുന്ന നമ്മുടെ പ്രവർത്തകർ ഇത് അഭിമാന പോരാട്ടമായി കണ്ടു. ആ വീറും വാശിയും എല്ലാതലത്തിലും പ്രകടമായിരുന്നു.
എന്നിരുന്നാലും, എന്റെ വ്യക്തിപരമായ വിലയിരുത്തലിൽ കോൺഗ്രസ് പാർട്ടി അതിന്റെ ശേഷിയുടെ 55 - 60 ശതമാനത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ ( സാധാരണഗതിയിൽ ഇത് 35 - 40 ശതമാനമാണ് ഉണ്ടാകാറ് ). ഇത്രയും കൊണ്ട് ഇതുപോലൊരു വിജയം സാധ്യമാണെങ്കിൽ, കേരളം കോൺഗ്രസിന് അനായാസമായി പിടിക്കാം. വേണ്ടത്, ഐക്യവും, അച്ചടക്കവും വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തനവുമാണ്.
ഇനി എന്നെ ഭയപ്പെടുത്തുന്ന കാര്യം, ഈ വിജയം കോൺഗ്രസിനെ അലസരും മടിയന്മാരും, തൻപ്രമാണിത്തവാദികളും ആക്കുമോ എന്നതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പ് കൈവിടാൻ കാരണമായത് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. തെറ്റ് നമ്മൾക്ക് ആവർത്തിക്കാതിരിക്കാം... വിജയം സമ്മാനിച്ച ജനങ്ങൾക്ക് വിനയത്തോടെ നന്ദി പറഞ്ഞ് കൂടുതൽ കർമ്മോത്സുകരായി മുന്നോട്ടു നീങ്ങാം..
പ്രിയപ്പെട്ട ഉമ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ... ഈ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും ഹൃദയാഭിവാദ്യങ്ങൾ... വാഴക്കാല സെൻട്രൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരോട് ഉള്ള നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല.. ഒരു മീറ്റിംഗ് കൂടി ഞാൻ വിളിക്കും.. ഇനി ആഘോഷത്തിനായി നമുക്ക് ഒത്തു ചേരാം...എല്ലാവർക്കും നന്ദി...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക