ഗുജറാത്ത്: ആസാദി കൂച്ച് കേസില്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജാമ്യം. കോടതിയുടെ അനുമതിയില്ലാതെ ഗുജറാത്ത് വിടരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജിഗ്നേഷ് മേവാനിക്ക് പുറമേ പ്രതിഷേധത്തില്‍ പങ്കെടുത്ത എൻസിപി ലീഡർ രേഷ്മ പട്ടേൽ, രാഷ്ട്രീയ ദലിത് അധികാർ മഞ്ച് കോർഡിനേറ്റർ സുബോധ് പാർമർ തുടങ്ങി 12 പേര്‍ക്കും ഗുജറാത്തിലെ മെഹ്‌സാന സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 2017 -ല്‍ മെഹ്‌സനയിൽ നിന്ന് ബനസ്‌കന്ത ജില്ലയിലെ ധനേരയിലേക്ക് നടത്തിയ റാലിയാണ് ആസാദി കൂച്ച്. ദളിത് വിഭാഗത്തിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ച് പിടിക്കുന്നതിനായാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ മേയ് അഞ്ചിന് ജിഗ്നേഷ് മേവാനിക്ക് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിഗ്നേഷ് മേവനിയടക്കമുള്ള നേതാക്കള്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും സംസ്ഥാനത്ത് വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പാസ്പോര്‍ട്ട് കോടതിക്ക് മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗുജറാത്ത് സര്‍ക്കാര്‍ തന്നെ നിരന്തരമായി വേട്ടയാടുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഓരോ കാരണങ്ങള്‍ പറഞ്ഞ് പുതിയ കേസുകള്‍ തനിക്കെതിരെ ചുമത്തുകയാണ്. കേസുകള്‍ കൊണ്ട് ഭയപ്പെടുത്താമെന്ന് അധികാരികള്‍ കരുതേണ്ട. ആസാദി കൂച്ച് ആവശ്യമായിരുന്നുവെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത്തരമൊരു പ്രതിഷേധം നടത്തിയതുകൊണ്ട് ദളിത് വിഭാഗത്തിന് അവരുടെ ഭൂമി തിരികെ കിട്ടി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഗുജറാത്തിലുള്ളത്. അതിനാല്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ അനിവാര്യമാണ് - ജിഗ്നേഷ് മേവാനി പറഞ്ഞു.