മുംബൈ: 2008-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) മത്സരത്തിനിടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഫാസ്റ്റ് ബോളറായിരുന്ന എസ് ശ്രീശാന്തിനെ അടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നറും രാജ്യസഭാംഗവുമായ ഹര്‍ഭജന്‍ സിംഗ്. അന്ന് സംഭവിച്ചത് തെറ്റാണെന്നും തന്റെ പിഴവായിരുന്നു അതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. തന്റെ പ്രവൃത്തി മൂലം സഹതാരത്തിനും തനിക്കും നാണക്കേടുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അന്ന് സംഭവിച്ചത് തെറ്റാണ്. ഞാനാണ് തെറ്റ് ചെയ്തത്. അതുമൂലം എനിക്കും എന്റെ സഹതാരത്തിനും നാണക്കേടുണ്ടായി. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അത് അനാവശ്യമായ പെരുമാറ്റമായിരുന്നു എന്നും എനിക്ക് പിന്നീട് തോന്നിയിരുന്നു. എന്റെ ഒരു പിഴവ് തിരുത്താന്‍ അവസരം ലഭിച്ചാല്‍ മൈതാനത്തില്‍ അന്ന് ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താന്‍ ശ്രമിച്ചേനേ'- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
2008-ല്‍ മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുളള ഐപിഎല്‍ മത്സരത്തിനിടെയാണ് സംഭവം നടന്നത്. മത്സരത്തില്‍ മുംബൈയുടെ നായകനായിരുന്ന ഹര്‍ഭജന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. കളിക്കിടെ നിരന്തരം ശ്രീശാന്ത് പ്രകോപിപ്പിക്കുന്ന തരത്തില്‍ പെരുമാറി. പഞ്ചാബ് മത്സരത്തില്‍ വിജയിച്ചപ്പോഴും ശ്രീശാന്ത് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതോടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മത്സരത്തിനുശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ശ്രീശാന്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പഞ്ചാബ് സഹതാരങ്ങള്‍ ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്. അന്ന് ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഹര്‍ഭജനെ പിന്നീടുളള മത്സരങ്ങളില്‍നിന്ന് വിലക്കിയിരുന്നെങ്കിലും ഇരുവരും പിന്നീട് പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയും 2011-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഒന്നിച്ച് കളിക്കുകയും ചെയ്തിരുന്നു.