ചണ്ഡീഗഡ്: കോണ്‍ഗ്രസിന്‍റെ നാല് മുന്‍ മന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പഞ്ചാബിലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന. ബൽബീർ എസ് സിദ്ദു, ഗുർപ്രീത് എസ് കംഗാർ, ഡോ. രാജ് കുമാർ വെർക, സുന്ദർ ശാം അറോറ, കെവാൽ സിംഗ് ധില്ലൻ എന്നിവരാണ് ഇന്നലെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. ഈ നാല് പേരും കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ റവന്യൂ, ആരോഗ്യം, വ്യവസായം, സാമൂഹിക സംസ്കാരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവരാണ്. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദമായി നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വിട്ടുവന്ന പി സി സി അധ്യക്ഷന്‍ സുനില്‍ ജാഖറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രിമാര്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിയെ ഒറ്റ് കൊടുത്താണ് നേതാക്കളുടെ പടിയിറക്കമെന്ന് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് വാറിംഗ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വളരെ കുറച്ച് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്പോഴും നേതൃത്വം ഇപ്പോഴും മൗനം പാലിക്കുന്നതും പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. കൂടാതെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതും, റോഡ് റേജ് കേസില്‍ നവജ്യോത് സിംഗ് സിദ്ദു ജയിലിലായതും കോണ്‍ഗ്രസിനുള്ളില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് സുനില്‍ ജാഖറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ആളുകളെ ചേര്‍ക്കുന്നത്. ഇപ്പോഴത്തെ ഈ കൊഴിഞ്ഞുപോക്ക് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.