ബാംഗ്ലൂര്‍: കാവിവത്ക്കരണത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ തിരുത്താന്‍ തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍. പ്രതിഷേധത്തെ തുടര്‍ന്ന് എഴുത്തുകാരന്‍ റോഹിത് ചക്രതീർഥ ചെയർമാനായ പുസ്തകപരിഷ്കരണ കമ്മിറ്റി പരിച്ചുവിടുകയും ചെയ്തു. പുതിയതായി ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പഠിക്കാനും മാറ്റങ്ങള്‍ വരുത്താനും സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ പറഞ്ഞു. 12ാം നൂറ്റാണ്ടിലെ സാമൂഹികപരിഷ്കർത്താവായ ബസവണ്ണ എന്ന ബസവേശ്വരയെ പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒന്‍പതാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പുസ്തകമാണ് ആദ്യം തിരുത്തുക.
സാമൂഹിക സൗഹാർദത്തിന്റെ ശക്തനായ വക്താവായിരുന്ന ബസവണ്ണക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരെ ഒരു കൂട്ടം സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പരിഷ്ക്ര്‍ത്താവാണ് ബസവണ്ണ. അദ്ദേഹം എല്ലാ മതത്തെയും ബഹുമാനിക്കുകയും സാമുദായിക സൗഹൃദം നിലനിര്‍ത്തുവാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് സന്യാസികള്‍ പറഞ്ഞു. അതേസമയം, എഴുത്തുകാരും, ചിന്തകന്മാരും സര്‍ക്കാരിന്‍റെ കാവിവത്ക്കരണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൂടാതെ അവരുടെ എഴുത്തുകള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും അറിയിച്ചു. ഇതേതുടര്‍ന്നാണ് പുസ്തകങ്ങളില്‍ മാറ്റം വരുത്താമെന്ന തീരുമാനത്തിലേക്ക് ബിജെപി സര്‍ക്കാര്‍ എത്തിയത്. റോഹിത് ചക്രതീർഥക്കെതിരെയും പ്രതിഷേധം ശക്തമാണ്. കൂടാതെ, പ്രമുഖ സാഹിത്യകാരൻമാർ സർക്കാർ സമിതികളിൽ നിന്ന് രാജിവെക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിരവധി മാറ്റങ്ങളാണ് ബിജെപി സര്‍ക്കാര്‍ വരുത്തിയത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം കര്‍ണാടകയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭഗത് സിംഗിനെയും മറ്റ് ഇടതുചിന്തകന്‍മാരെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയാണ് കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്തിയത്. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നേരത്തെ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്ന മൈസൂര്‍ കടുവ, സ്വാതന്ത്ര്യസമര സേനാനി എന്നീ വിശേഷണങ്ങളും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ബുദ്ധമതത്തിന്‍റെയും ജൈന മതത്തിന്‍റെയും ചരിത്രം പറയുന്ന 'മതങ്ങളുടെ ഉദയം' എന്ന അധ്യായത്തിന്‍റെ മുഖവുരയും പൂര്‍ണമായും ഒഴിവാക്കിയിരുന്നു.