തിരുവനന്തപുരം: ക്യാപ്റ്റന്‍, ലീഡര്‍ വിളികളുടെ കെണിയില്‍ താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത്തരം വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാനുളളതല്ലെന്നും താനല്ല കെ കരുണാകരനാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡറെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരൊരുക്കിയ സ്വീകരണത്തിലായിരുന്നു ലീഡര്‍, ക്യാപ്റ്റന്‍ വിളികളോടെ വി ഡി സതീശനെ സ്വാഗതം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെയും യഥാര്‍ത്ഥ ക്യാപ്റ്റന്‍ വി ഡി സതീശനാണ് എന്ന തരത്തില്‍ വിശേഷങ്ങളുണ്ടായിരുന്നു.
'ഞാന്‍ ലീഡറല്ല, കേരളത്തില്‍ ഒരേയൊരു ലീഡറേ കോണ്‍ഗ്രസിനുളളു. അത് ലീഡര്‍ ശ്രീ കെ കരുണാകരനാണ്. അതിനുപകരം വയ്ക്കാനുളള ആളല്ല ഞാന്‍. വളരെ ഉയരത്തില്‍നില്‍ക്കുന്നയാളാണ് അദ്ദേഹം. പ്രവര്‍ത്തകര്‍ അവരുടെ ആവേശംകൊണ്ട് ചെയ്യുന്നതാണിതൊക്കെ. ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയുമൊക്കെ കെണികളാണ്. അത്തരം കെണികളിലൊന്നും ഞാന്‍ വീഴില്ല. കൂട്ടായ നേതൃത്വവും പ്രവര്‍ത്തനവുമാണ് തൃക്കാക്കരയിലെ വിജയത്തിനു കാരണം. ലീഡറെന്നും ക്യാപ്റ്റനെന്നും എഴുതി ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കില്‍ അത് ഇന്നുതന്നെ നീക്കം ചെയ്യാന്‍ ഞാനെന്റെ സഹപ്രവര്‍ത്തകരോട് പറയും. സന്തോഷം പ്രകടിപ്പിക്കാനായി ബോര്‍ഡ് വയ്ക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ എല്ലാ മുതിർന്ന നേതാക്കന്മാരും ആ ബോര്‍ഡിലുണ്ടാവണം'- വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം തൃക്കാക്കരയിലുണ്ടായ ഉജ്ജ്വല വിജയം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ സന്തോഷപ്രകടനത്തിന്റെ ഭാഗമായാണ് പോസ്റ്ററുകള്‍ വെച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. അതിനെ ആ രീതിയില്‍ മാത്രമേ കാണുന്നുളളു. ഇതൊരു തുടക്കം മാത്രമാണ്. ഒരുപാട് കഠിനാധ്വാനം ചെയ്യാനുണ്ട്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ യുഡിഎഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ സാധിക്കുകയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.