ബിജെപി വക്താവ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. എപ്പോഴും പീഡിത ജനവിഭാഗങ്ങളെ മെക്കിട്ടുകേറാമെന്ന് ബിജെപി പ്രതീക്ഷിക്കണ്ട. അടിച്ചമർത്തപ്പെടുന്നവരുടെ നിലവിളി ശബ്ദം കേൾക്കാൻ ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മനസ്സാക്ഷി മരവിക്കാത്ത ആരെങ്കിലുമുണ്ടാകുമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പരമത ബഹുമാനമാണ് സംസ്കൃതചിത്തരുടെ സ്വഭാവ മഹിമ. ഇക്കാലമത്രയും ഇന്ത്യ പിന്തുടർന്നത് ആ മഹിത പാരമ്പര്യമാണ്. എന്നാൽ മോദി സർക്കാരിൻ്റെ വരവോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. അതിൻ്റെ അവസാന ഉദാഹരണമാണ് ബി.ജെ.പി നേതാക്കളിൽ നിന്ന് ഉണ്ടായ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഉയർന്ന ഹീനമായ പരാമർശം. നൂപുർ ശർമ്മയും നവീൻ ജിൻഡലും നടത്തിയ പ്രവാചക വിരുദ്ധ പ്രസ്താവന ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും എതിർപ്പ് ക്ഷണിച്ചു വരുത്തി. അതോടെ അവരെ പുറത്താക്കി ബി.ജെ.പി തടിതപ്പി.
ചോദിക്കാനും പറയാനും ആളില്ലാത്തവരാണ് പീഡിത ജനവിഭാഗങ്ങളെന്ന ചിന്ത സംഘ് പരിവാരങ്ങൾക്ക് വേണ്ട. അടിച്ചമർത്തപ്പെടുന്നവരുടെ നിലവിളി ശബ്ദം കേൾക്കാൻ ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മനസ്സാക്ഷി മരവിക്കാത്ത ആരെങ്കിലുമുണ്ടാകും. ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ അഴിച്ചു വിട്ട് ഇന്ത്യയിലെ പത്രമാധ്യമങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും വായ മൂടിക്കെട്ടാൻ കഴിയുന്നപോലെ നട്ടെല്ലുള്ളവരുടെ തല കുനിയിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ഭരണകൂടം കരുതേണ്ട.
സഖാവ് ബൃന്ദാ കാരാട്ട് ഇന്നലെ കോഴിക്കോട്ട് നടത്തിയ പ്രസംഗവും ഇതോടൊപ്പം ചേർത്തു വായിക്കണം. അവർ ആർ.എസ്.എസിനെതിരെ പൊട്ടിത്തെറിച്ചു. ജഹാംഗിർപുരിൽ ഉയർന്ന ''തൊട്ടുപോകരുത്" എന്ന അവരുടെ ശബ്ദം ആവേശത്തോടെയാണ് ലോകം കേട്ടത്. വിലക്കെടുക്കപ്പെടാൻ കഴിയാത്ത നേതാക്കളും നാട്ടിലുണ്ടെന്ന് വിളിച്ചോതുന്നു സഖാവ് ബൃന്ദാ കാരാട്ടിൻ്റെ ഉശിരൻ പ്രസംഗം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക