കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് കെ സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.
ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കെ സുരേന്ദ്രനുള്‍പ്പെടെ ആറ് ബിജെപി നേതാക്കളാണ് മഞ്ചേശ്വരം കോഴക്കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പട്ടിക ജാതി/പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകൂടി ചുമത്തണമെന്നും പബ്ലിക് പ്രോസിക്ക്യൂട്ടര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. പുതിയ വകുപ്പ് ചുമത്തുന്നതോടെ കേസിന്റെ പ്രാധാന്യം വര്‍ധിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്നെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപ തന്നുമാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്നായിരുന്നു കെ സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. വാണിനഗറിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ബലംപ്രയോഗിച്ച് കാറിൽ കയറ്റി മഞ്ചേശ്വരം ജോഡ്‌ക്കലിലെ ബിജെപി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വൈകിട്ടുവരെ തടങ്കലിൽവച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാൻ വീണ്ടും ഭീഷണിപ്പെടുത്തി. ഒടുവില്‍ വഴങ്ങിയപ്പോള്‍ മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രന്‍ നേരിട്ടാണ്. മാര്‍ച്ച് 20 ന് തന്നെ രാത്രി താമസിപ്പിച്ചത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറഞ്ഞിരുന്നു.