തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കളളപ്പണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ്. മുഖ്യമന്ത്രി 2016-ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വപ്‌നാ സുരേഷ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നുവെച്ചുപോയ കറന്‍സിയടങ്ങുന്ന ബാഗ് താന്‍ ദുബായിലെത്തിച്ചിരുന്നു എന്നും എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ അത് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞു.
'2016-ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ശിവശങ്കര്‍ എന്നെ സമീപിക്കുന്നത്. അദ്ദേഹം എന്നോട് പറഞ്ഞു, മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. അത് പെട്ടെന്ന് തന്നെ ദുബായിലെത്തിക്കണം എന്ന്. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തയച്ചത്. കോണ്‍സുലേറ്റിലെ സ്‌കാനിംഗ് മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അതില്‍ കറന്‍സിയാണെന്ന് വ്യക്തമായി. ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല. ജീവന് ഭീഷണിയുളളതിനാലാണ് കോടതിയില്‍ സ്വമേധയാ രഹസ്യമൊഴി രേഖപ്പെടുത്തിയത്'- സ്വപ്‌നാ സുരേഷ് പറഞ്ഞു.
എറണാകുളം കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ, മുന്‍ മന്ത്രി കെ ടി ജലീല്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എന്‍ രവീന്ദ്രന്‍, നളിനി നെറ്റോ ഐ എ എസ് തുടങ്ങിയവരുടെയെല്ലാം ഇടപെടലുകളെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.