തിരുവനന്തപുരം: 2016-ല്‍ മുഖ്യമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിനുപിന്നാലെ തുടരന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിക്കും. കേസില്‍ നേരത്തെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടത്തുന്നതിന് തടസമില്ല.
സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കളളപ്പണക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌നാ സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നുവെച്ചുപോയ കറന്‍സിയടങ്ങുന്ന ബാഗ് താന്‍ ദുബായിലെത്തിച്ചിരുന്നു എന്നും എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ അത് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞു. എറണാകുളം കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ, മുന്‍ മന്ത്രി കെ ടി ജലീല്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എന്‍ രവീന്ദ്രന്‍, നളിനി നെറ്റോ ഐ എ എസ് തുടങ്ങിയവരുടെയെല്ലാം ഇടപെടലുകളെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് ഇന്നലെ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വപ്‌നയുടെ ആരോപണങ്ങളെ തളളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണെന്നും ഇത്തരം കാര്യങ്ങളെ ജനങ്ങള്‍ നേരത്തെ തന്നെ തളളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാര്യങ്ങളാണ് പ്രതിയെക്കൊണ്ട് പറയിപ്പിക്കുന്നത്. ഇതില്‍ വസ്തുതയുടെ തരിമ്പ് പോലുമില്ല. അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വപ്‌നയുടെ വെളിപ്പെടുത്തലിനുപിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തുടനീളം ഇന്നും പ്രതിഷേധപരിപാടികള്‍ നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.