കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപികരിക്കണമെന്ന ബിജെപി നേതാക്കളുടെ നിര്‍ദ്ദേശത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. രക്തം ചിന്തേണ്ടി വന്നാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. ബിജെപിയുടെ നീക്കത്തെ എന്ത് വില കൊടുത്തും തടയും. പതിറ്റാണ്ടുകളായി വിവിധ സമുദായങ്ങൾ സഹിഷ്ണുതയോടെ ജീവിക്കുന്ന ബംഗാളിനെ രണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 2024 -ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം. കാംതാപൂർ എന്ന സംസ്ഥാനം കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ തടയുമെന്നും മമത ബാനര്‍ജീ പറഞ്ഞു. അലിപുർദുവാറിൽ നടന്ന പാർട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
'ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ബംഗാളിനെ വിഭജിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. അതിന് വേണ്ടി രക്തം ചിന്താനും തയ്യാറാണ്. ഇതിന് മുന്‍പും ഇതേ ആവശ്യവുമായി ഗൂർഖ, രജ്ബൻഷി തുടങ്ങിയ സമൂഹം സംസ്ഥാനത്ത് ലഹളകള്‍ നടത്തിയിട്ടുണ്ട്. 2024- ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഗൂർഖകള്‍ക്ക് സ്വന്തമായി ഭൂമി നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവരെ കൂട്ടിയാണ് ഇപ്പോള്‍ ബംഗാള്‍ വിഭജിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ നിന്നാല്‍ സംസ്ഥാനത്ത് വലിയ രക്ത ചൊരിച്ചിലുണ്ടാകുമെന്ന് കാംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ (കെഎൽഒ) നേതാവ് ജീവൻ സിംഹ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രക്തം ചിന്തേണ്ടി വന്നാലും ബംഗാള്‍ വിഭജിക്കാന്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്ന ബിജെപിയെ ഫലം വന്നു കഴിഞ്ഞാല്‍ കാണാന്‍ കിട്ടില്ല' - മമത ബാനര്‍ജീ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി നേതാക്കളായ ആനന്ദമയ് ബർമൻ, ശിഖ ചാറ്റർജി, ബിഷ്ണു പ്രസാദ് ശർമ എന്നിവർ വെസ്റ്റ് ബംഗാളില്‍ കേന്ദ്രഭരണ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം. എൺപതുകളുടെ തുടക്കം മുതൽ ഗൂർഖ, രാജ്ബൻഷികൾ, കോച്ച്, കാമതാപുരി സമുദായങ്ങൾ വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി അക്രമണങ്ങള്‍ നടത്തി വരികയാണ്. തെരഞ്ഞെടുപ്പില്‍ ഇത് മുതലെടുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. പശ്ചിമ ബംഗാള്‍ സാമ്പത്തികമായി വളരെ പ്രധാനപ്പെട്ട മേഖലയാണ്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതും പശ്ചിമ ബംഗാളാണ്.