കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ പി യോഹന്നാന്‍റെ അനുയായിയെന്ന രീതിയിലാണ് തന്നെ പരിചയപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കാണാന്‍ വന്നതെന്നാണ് അയാള്‍ പറഞ്ഞത്. ഇന്ന് മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും പറഞ്ഞു. ഷാജി കിരണ്‍ തന്നോട് സംസാരിച്ചതിന്‍റെ ഫോണ്‍ രേഖ കൈയ്യിലുണ്ട്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള 41 ആര്‍ 0500 എന്ന ടയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്.
അതേസമയം, സ്വപ്ന സുരേഷുമായി സുഹൃദ്ബന്ധമുണ്ടെന്ന് ഷാജി കിരണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി തനിക്ക് ബന്ധമില്ല. താന്‍ ഭീഷണിപ്പെടുത്തിയ ശബ്ദ രേഖ കയ്യിലുണ്ടെങ്കില്‍ സ്വപ്ന സുരേഷ് അത് പുറത്ത് വിടട്ടെയെന്നും കിരണ്‍ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തന്നെയാണ് സ്വപ്ന വിളിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളുമായി തനിക്ക് ബന്ധമില്ല. മാധ്യമ പ്രവര്‍ത്തകനായിരുന്നപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞപ്പോള്‍ അത്തരം ബന്ധങ്ങള്‍ അവസാനിച്ചു. കെ പി യോഹന്നാനുവേണ്ടി പി ആര്‍ വര്‍ക്ക് ചെയ്തിരുന്നുവെന്നും അതില്‍ കൂടുതല്‍ ബന്ധം ആ സ്ഥാപനവുമായി ഇല്ലെന്നും ഷാജി കിരണ്‍ കൂട്ടിച്ചേര്‍ത്തു.
സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്തെത്തി. കേരളത്തിലെ ഏത് നേതാക്കളാണ് യു പി രജിസ്ട്രേഷന്‍ വണ്ടിയില്‍ യാത്ര ചെയ്യുന്നത്. അങ്ങനെ ഒരു വണ്ടിയില്‍ വന്ന് ഭീഷണിപ്പെടുത്തിപ്പെടുത്തുന്നുണ്ടെങ്കില്‍ ഏത് പാര്‍ട്ടിയിലെ നേതാക്കളാണെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു. താൻ കൊടുത്ത കേസിന്റെ പരിധിയിൽ ഇതുകൂടി അന്വേഷിക്കട്ടെ എന്ന് കെടി ജലീൽ കൂട്ടിച്ചേർത്തു.