ഡല്‍ഹി: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മന്ത്രിയും ആം ആദ്മി നേതാവുമായ സത്യേന്ദർ ജെയിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ചോദ്യം ചെയ്യല്‍ പൂര്‍ണമായിട്ടില്ലെന്നും ഇനിയും നിര്‍ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി അഞ്ച് ദിവസം കൂടി മന്ത്രിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മന്ത്രിയുടെ വീട്ടില്‍ നിന്നും ലഭിച്ചുവെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.
ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്. സത്യേന്ദർ ജെയിനെതിരെ ഇ ഡിക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
സത്യേന്ദർ ജെയിന്‍റെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ രംഗത്തെത്തിയിരുന്നു. ഓരോരുത്തരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഞങ്ങളെ ഒരുമിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് അരവിന്ദ് കെജ്റിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. നിങ്ങളുണ്ടാക്കിയ കള്ളതെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ മന്ത്രിമാരെയും ഒരുമിച്ച് ജയിലേക്ക് അയക്കുകയാണ് വേണ്ടത്. ഓരോരുത്തരെയായി നിങ്ങള്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അത് ജോലിയെ തടസപ്പെടുത്തുകയാണെന്നും അരവിന്ദ് കെജ്റിവാള്‍ തുറന്നടിച്ചിരുന്നു.