മുംബൈ: സാമ്രാട്ട് പൃഥ്വിരാജ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അക്ഷയ്കുമാറിനെതിരെ തിരിഞ്ഞ് ചിത്രത്തിന്റെ വിതരണക്കാര്‍. ചിത്രത്തിനുവേണ്ടി അക്ഷയ് കുമാര്‍ വാങ്ങിയ പ്രതിഫലം തന്നെ നൂറുകോടി രൂപയാണെന്നും നഷ്ടം നികത്താന്‍ അക്ഷയ് തയാറാകണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. 250 കോടി മുതല്‍മുടക്കില്‍ ജൂണ്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 56 കോടി രൂപ മാത്രമാണ് നേടാനാണ്.
ചിത്രം നിര്‍മ്മിച്ചതുമൂലമുണ്ടായ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയാറാകണമെന്ന് ബിഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐ ഡബ്ല്യു എം ബസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 'അക്ഷയ് കുമാര്‍ എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തെലുങ്ക് ചിത്രം ആചാര്യ പരാജയപ്പെട്ടപ്പോള്‍ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം ചിരഞ്ജീവി നികത്തിയിരുന്നു. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. ഞങ്ങള്‍ മാത്രം എന്തിനാണ് ഈ നഷ്ടം സഹിക്കുന്നത്. അക്ഷയ് കുമാര്‍ സിനിമ നിര്‍മ്മിച്ചതുമൂലമുണ്ടായ നഷ്ടം നികത്തണം'-ബിഹാറിലെ മുഖ്യവിതരണക്കാരിലൊരാളായ റോഷന്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബച്ചന്‍ പാണ്ഡെയായിരുന്നു സാമ്രാട്ട് പൃഥ്വിരാജിനുമുന്‍പ് റിലീസായ അക്ഷയ് കുമാര്‍ ചിത്രം. 180 കോടി മുടക്കിയെടുത്ത ബച്ചന്‍ പാണ്ഡെയും പരാജയമായിരുന്നു. ആ ചിത്രം മൂലമുണ്ടായ നഷ്ടം സാമ്രാട്ട് പൃഥ്വിരാജിലൂടെ നികത്താമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ പൃഥ്വിരാജും പരാജയപ്പെട്ടതോടെ വിതരണക്കാര്‍ പ്രതിസന്ധിയിലായി.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ് കുമാറും മാനുഷി ചില്ലറുമാണ് സാമ്രാട്ട് പൃഥ്വിരാജിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്ഷയ് കുമാര്‍ പൃഥ്വിരാജ് ചൗഹാനെയും മാനുഷി ചില്ലർ ഭാര്യയായ സംയുക്തയെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ രചനയും സംവിധാനവും നിർവഹിച്ചത്.