കോട്ടയം: സ്വര്‍ണ്ണ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും' എന്നാണ് പിണറായി വിജയന്‍റെ ആദ്യ പ്രതികരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.
'2021-ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി. 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു. ഞങ്ങളത് ശിരസാ വഹിക്കുകയാണ്' - മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനേയും വര്‍ഗ്ഗീയ പരാമര്‍ശ കേസില്‍ ജയിലിലടക്കപ്പെട്ട പി സി ജോര്‍ജിനേയും പേരെടുത്ത് പറയാതെ പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. 'ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളില്‍ നാം കണ്ടു. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തിക്കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നത്' - മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി സമ്മേളന നഗരിയില്‍ എത്തിയത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്തുപേര്‍. ദ്രുതപരിശോധനാസംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെ നാല്പതോളം പോലീസുകാരുടെ അകമ്പടിയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരുന്നത്. നഗരത്തിലുടനീളം പോലീസിനെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.