പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് അമേരിക്കന്‍ കോടതി തള്ളി. 2009-ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ റൂമില്‍ വെച്ച് താരം തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ കോടതി പരാതിക്കാരിയുടെ അഭിഭാഷക സംഘത്തെ ശാസിക്കുകയും ചെയ്തു. പരാതിക്കാരിയുടെ വാദങ്ങള്‍ നേരത്തേ തന്നെ റൊണാള്‍ഡോ തള്ളിയിരുന്നു. സംഭവത്തിന് പിന്നാലെ മൂന്ന് കോടിയോളം രൂപ (375,00 ഡോളര്‍) നല്‍കി ഒത്തുതീര്‍പ്പിന് റൊണാള്‍ഡോ ശ്രമിച്ചുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പരാതിക്കാരിയുടെ ഒരു ആരോപണങ്ങള്‍ക്കും തരിമ്പുപോലും തെളിവില്ലെന്നു കണ്ടതോടെ ഒരു ഘട്ടത്തില്‍ അഭിഭാഷകര്‍തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. കോടതിയുടെ സമയം അനാവശ്യമായി കളഞ്ഞുവെന്നും വ്യവഹാര പ്രക്രിയകള്‍ ദുരുപയോഗപ്പെടുത്തിയെന്നും വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും നിരീക്ഷിച്ച ലാസ് വെഗാസ് ജില്ലാ ജഡ്ജി ജെന്നിഫർ ഡോർസി പരാതിക്കാരിയുടെ അഭിഭാഷകനെ കോടതിയില്‍നിന്ന് പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു. പരാതിക്കാരിക്ക് ശരിയായ രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം നഷ്ടമായതുതന്നെ ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരാതിയെ സാധൂകരിക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷകര്‍ നല്‍കിയ രേഖകള്‍ പലതും സൈബര്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് പരാതിക്കാരിയുടെ അഭിഭാഷകരെ ശാസിക്കാന്‍ കോടതി തീരുമാനിച്ചത്.