തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കറുത്ത മാസ്‌ക് നിരോധിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന നടപടിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് നിരോധിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നും അന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടിരുന്നെങ്കില്‍ തനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്‍പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ യാത്രയ്ക്ക് തടസമുണ്ടാകാന്‍ പാടില്ലെന്നതും ആവശ്യമാണ്. അക്കാര്യങ്ങളെല്ലാം പൊലീസ് ശ്രദ്ധിക്കണം. പക്ഷേ, കറുത്ത മാസ്‌കും ഉടുപ്പും ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് ശരിയല്ല. ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് എല്ലാ പ്രതിഷേധങ്ങളും പരിധി വിടുന്നതായിരുന്നു.'-ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പൊതുജനത്തെ ബന്ദിയാക്കിയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണെന്നും അതുകൊണ്ട് അദ്ദേഹം പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കണ്ണില്‍ ഇരുട്ടുകയറിയതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നതെന്നും വിരട്ടല്‍ പ്രതിപക്ഷത്തോട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.