പതിനെട്ടാം നൂറ്റാണ്ട്. യൂറോപ്പ്യൻമാർ ചൈനയിൽ കോളനികളാരംഭിച്ചു തുടങ്ങിയ കാലം. അന്ന് ചൈനയിലേക്ക് വൻതോതിൽ ലഹരിപദാർഥമായ കറുപ്പു കയറ്റുമതി ചെയ്ത് കൊള്ളലാഭമുണ്ടാക്കിയിരുന്നത് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശം. എന്നാല്‍ കറുപ്പു കച്ചവടത്തെ ചൈനീസ് സർക്കാർ ശക്തമായി എതിർത്തു. കറുപ്പുമായി വന്ന കപ്പൽ നാൻകിങ് തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. കപ്പൽ വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിർബാധം തുടരുവാനുമായാണ് ഇംഗ്ലണ്ട് ചൈനയോട് യുദ്ധം പ്രഖ്യാപിക്കുന്നത്.
1757-ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാൾ കീഴടക്കിയതിനെ തുടർന്നാണ് ബ്രിട്ടീഷുകാർ കറുപ്പ് വ്യവസായത്തിന് അടിത്തറ പാകുന്നത്. ജന്മിമാരെ കൂടെ നിര്‍ത്തി പാടങ്ങളില്‍ കറുപ്പ് കൃഷി ചെയ്യാനുള്ള നിയമങ്ങള്‍ പാസാക്കി. അവ പിന്നീട് ചൈനീസ് വിപണികളിൽ അമിത വിലയ്ക്ക് വിൽക്കാനും തുടങ്ങി. അക്കാലത്ത് ചൈന ഭരിച്ചിരുന്നത് ഖ്വിംഗ് രാജവംശമായിരുന്നു. കറുപ്പ് ഇറക്കുമതി ചെയ്യുന്നതിന് നികുതിയടക്കം ഏര്‍പ്പെടുത്തി ഭാഗിഗമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് അവരാണ്. എന്നാല്‍ ചൈനക്കാര്‍ വന്‍തോതില്‍ കറുപ്പിന് അടിമപ്പെടാന്‍ തുടങ്ങിയതോടെ അതിന്‍റെ ഇറക്കുമതിക്കും വിതരണത്തിനും മൂക്കുകയറിടാന്‍ ഖ്വിംഗ് ഭരണകൂടം തയ്യാറെടുത്തു. അവിടംമുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
1839-ല്‍ ഗ്വാങ്‌ഷൂ നഗരത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂക്ഷിച്ചിരുന്ന 1,400 ടൺ കറുപ്പ് അന്നത്തെ ഖ്വിംഗ് ഭരണകൂടം കണ്ടുകെട്ടി നശിപ്പിച്ചു. ഏതാണ്ട് ഒരു വർഷത്തിനുശേഷം, 1840 മെയ് മാസത്തിൽ, വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ഭാവിലെ കറുപ്പ് വ്യാപാരം സുഗമമാക്കുന്നതിനുമായി ബ്രിട്ടണ്‍ സൈന്യത്തെ ചൈനയിലേക്കയച്ചു. 1842-വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. സ്വതന്ത്ര വ്യാപാരം - പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു. ഹോങ്കോംഗ് അടക്കം 5 സുപ്രധാന തുറമുഖങ്ങള്‍ ബ്രിട്ടന്‍റെ നിയന്ത്രണത്തിലാകുന്നതും ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നതും ഈ യുദ്ധത്തോടെയാണ്. 'നാഞ്ചിംഗ് കരാര്‍' പ്രകാരം അധിനിവേശം നടത്തിയ ബ്രിട്ടന് കറുപ്പ് നശിപ്പിച്ചതിന് നഷ്ടപരിഹാരമായി 21 ദശലക്ഷം ഡോളര്‍ നല്‍കേണ്ടിയുംവന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാം കറുപ്പ് യുദ്ധം കൂടുതല്‍ അപമാനകരമായിരുന്നു. 1850-കളുടെ മധ്യത്തിൽ, 'തായ്‌പിംഗ് കലാപം' ഒരുവശത്ത് കത്തി നില്‍ക്കുന്ന സമയം. നാഞ്ചിംഗ് കരാര്‍ കാറ്റില്‍ പറത്തി തങ്ങളുടെ വ്യാപാര അവകാശങ്ങൾ വിപുലീകരിക്കാൻ ബ്രിട്ടണ്‍ കിണഞ്ഞു ശ്രമിക്കുന്ന കാലം. അക്കാലത്താണ് കാന്റണിൽ നങ്കൂരമിട്ടിരുന്ന 'ആരോ' (Arrow) എന്ന കപ്പലില്‍ ഖ്വിംഗ് പട്ടാളം പരിശോധന നടത്തുന്നത്. അനധികൃതമായി കപ്പലില്‍ സൂക്ഷിച്ചിരുന്ന മാരക ലഹരിവസ്തുക്കള്‍ കണ്ടുകെട്ടാനും കപ്പല്‍ ജീവനക്കാരെ അറസ്റ്റു ചെയ്യാനും അവര്‍ തീരുമാനിച്ചു. ഊഴം കാത്തിരുന്ന ബ്രിട്ടിഷ് പടക്കപ്പല്‍ കാന്റണ്‍ തുറമുഖത്തേക്ക് പാഞ്ഞടുത്തു. ഫ്രാന്‍സും ബ്രിട്ടനൊപ്പംകൂടി.
സൈന്യം ചൈനീസ് തലസ്ഥാന നഗരമായിരുന്ന പീക്കിംഗിലെത്തി. ചക്രവര്‍ത്തിയുടെ വാസസ്ഥലമായ വിലക്കപ്പെട്ട നഗരത്തിലേക്ക് കടന്നുകയറി; പിന്നെ കൊള്ളയും നശീകരണവുമായിരുന്നു. ചക്രവര്‍ത്തി നാടുവിട്ടു. അമൂല്യമായ രത്‌നങ്ങളും പിഞ്ഞാണപാത്രങ്ങളും പട്ടുവസ്ത്രങ്ങളും പട്ടാളക്കാര്‍ കവര്‍ന്നു. തുടര്‍ന്നാണ് ജാര്‍ഡൈന്‍ ആന്റ് മാത്തിസണ്‍ റിക്കാഡ് ലാഭമുണ്ടാക്കുന്നത്. 1865 ല്‍ ഇന്നത്തെ കണക്കില്‍ 250 കോടി രൂപയാണ് അവര്‍ നേടിയത്. പി ആന്‍ ഓ തുടങ്ങിയ ഷിപ്പിംഗ് കമ്പനികള്‍ കിഴക്കനേഷ്യന്‍ കടലുകള്‍ മുഴുവന്‍ കയ്യടക്കുന്നതും അക്കാലത്താണ്. ഇന്ത്യയില്‍ നിന്ന് ആര്‍ക്കും കറുപ്പ് വാങ്ങി ചൈനയില്‍ വില്‍ക്കാമെന്ന നിലയുമായി.