തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍. പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അന്വേഷിക്കണമെന്നും ഇലക്ട്രോണിക്ക് തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും കെ ടി ജലീല്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി മുന്‍ നിര്‍ത്തിയാണ് പ്രത്യേക അന്വേഷണ സംഘം ജലീലിന്‍റെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രഹസ്യ മൊഴി നല്‍കിയതിന്‍റെ പ്രതികാര നടപടിയായാണ് പരാതി നല്‍കിയതെന്നും സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്ന് തന്നെ ഭീഷണി ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്വപ്ന സുരേഷിന്‍റെ ഹര്‍ജി പരിഗണിക്കുക.
അതേസമയം, കെ ടി ജലീലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചു. പൊലീസ് തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അതിനാല്‍ അധികം വൈകാതെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്നും സ്വപ്ന പറഞ്ഞു. എന്നാല്‍, എന്തും പറഞ്ഞോളൂ, ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ, സൂര്യൻ കിഴക്കുദിക്കുന്നിടത്തോളം തനിക്കെന്ത് ടെൻഷനെന്നാണ് കെ ടി ജലീല്‍ ഇതിനെതിരെ പ്രതികരിച്ചത്.