തിരുവനന്തപുരം: കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുളള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വാദം പൊളിയുന്നു. വിമാനത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ഡോക്ടറോ മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദമായ പരിശോധനയിലോ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാത്ത രീതിയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയത്. മുദ്രാവാക്യം വിളിക്കുമ്പോള്‍പോലും നാവ് കുഴയുന്നുണ്ടായിരുന്നു. അവര്‍ എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നായിരുന്നു ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, വധശ്രമമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വധശ്രമം കൂടാതെ, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, എയര്‍ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം തുടങ്ങിയ വകുപ്പുകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. വലിയ തുറ പൊലീസാണ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ വൈകുന്നേരം കണ്ണൂര്‍ - തിരുവനന്തപുരം യാത്രക്കിടെ വിമാനത്തില്‍വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥാണ് പുറത്തുവിട്ടത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമര മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും അമിതമായി മദ്യപിച്ചാണ് അവര്‍ വിമാനത്തിനുള്ളില്‍ കയറിക്കൂടിയതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ വി ഡി സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.