തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂർ യു.പി സ്കൂൾ അധ്യാപകൻ ഫർസിൻ മജീദിനെയാണ് സസ്പെന്റ് ചെയ്തത്. സർവീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് മട്ടന്നൂർ യു പി സ്കൂൾ മാനേജ്മെന്‍റ് ഫർസിൻ മജീദിനെ സസ്പെന്‍ഡ് ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഫർസിൻ മജീദിന് എതിരെയുള്ള അന്വേഷണത്തിന് ഭാഗമായി വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദു സ്കൂളിൽ അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ഫർസിൻ മജീദിനെ സസ്പെന്‍ഡ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അധ്യാപകൻ ജോലിചെയ്യുന്ന സ്കൂളിൽനിന്ന് നിരവധി വിദ്യാർഥികൾ ടി.സി അപേക്ഷയുമായി എത്തി. ഫർസിന് മജീദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും എസ് എഫ് ഐയും സ്കൂളിലേയ്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അധ്യാപകന്‍ സ്കൂളില്‍ കാലുകുത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്ന് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ - തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.