തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയത് നേതൃത്വം അറിഞ്ഞുകൊണ്ടല്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. അത്തരമൊരു പ്രതിഷേധം നടത്താന്‍ നേതൃത്വം ആഹ്വാനം ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി പറയാന്‍ കോണ്‍ഗ്രസ് തയ്യാറാല്ല. പുതിയൊരു പ്രതിഷേധരീതിയെന്ന നിലയില്‍ പ്രവര്‍ത്തകര്‍ സ്വമേധയാ ചെയ്തതാണ് വിമാനത്തിനുള്ളിലെ സംഭവം. അതിനെ നിയമപരമായി തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണമെന്നും ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയും സുധാകരന്‍ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. ജയരാജന്‍ വാ തുറക്കുന്നത് കള്ളത്തരം പറയാനാണ്. പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച ഇ പി ജയരാജന്‍റെ പ്രവര്‍ത്തിയാണ് നിയമലംഘനം. അതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി അതിനെ നേരിടാനാണ് തീരുമാനം. കേസ് എടുക്കേണ്ടത് ഇ പി ജയരാജനെതിരാണ്. സിപിഎമ്മിന്‍റെ വളർത്ത് ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് - സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് തിങ്കളാഴ്ച വൈകുന്നേരം കണ്ണൂര്‍ - തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഈ സമയം മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.