തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ആണെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീര്‍. കെ സുധാകരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇ പി ജയരാജന്‍ തലയുടെ പുറകില്‍ തടവി മറുപടി തരുമെന്നാണ് ഷഫീര്‍ മനോരമ ന്യൂസ് ചാനലിന്‍റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തുടെ നീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഇ പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ സുധാകരനാണെന്ന തരത്തില്‍ ഷഫീര്‍ പ്രതികരിച്ചത്.
"കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്. എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കിത്തരും. അത് ജെയ്ക്കിന് പറഞ്ഞാല്‍ മനസിലാവില്ല, ജയരാജന് മനസിലാവും. കെ സുധാകരനോട് കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് ജയരാജൻ പറഞ്ഞുതരും' - എന്നായിരുന്നു ഷഫീര്‍ പറഞ്ഞത്. ഇതിലൂടെ എന്താണ് ഷഫീര്‍ ഉദ്ദേശിച്ചതെന്ന് ന്യൂസ് ആങ്കര്‍ അയ്യപ്പ ദാസും, സിപിഎം പ്രതിനിധി ജെയ്ക് സി തോമസും ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും ഇതേ മറുപടിയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1995- ലാണ് ഇ പി ജയരാജന് നേരെ വധശ്രമമുണ്ടാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ തിരികെ വരുമ്പോഴാണ് ആന്ധ്രയിലെ ഓംഗോളിൽ വെച്ച് ഇ പി ജയരാജന് വെടിയേറ്റത്. കഴുത്തില്‍ വെടിയേറ്റ ഇ പി ജയരാജന്‍ കുറേക്കാലത്തെ ചികിത്സക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ജയരാജനുനേരെ വെടിയുതിര്‍ത്ത വാടകഗുണ്ടകളായ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലില്‍ ശശിയും അന്നു തന്നെ പിടിയിലായി. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇപി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയെങ്കിലും പിന്നീട് കേസില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.