ഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ടി ആര്‍ എസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടി ആര്‍ എസ് യോഗത്തില്‍ നിന്നും പിന്മാറിയത്. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്നതിന് ടി ആര്‍ എസ് ആദ്യം താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് മമത ബാനര്‍ജി കോണ്‍ഗ്രസിനെയും യോഗത്തില്‍ ഉള്‍പ്പെടുത്തിയത്.
അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്‍ സി പി നേതാവ് ശരത് പവാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയും കെ. ചന്ദ്രശേഖർ റാവു വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ എല്ലാവരുമായി ചര്‍ച്ച നടത്തണം. എല്ലാ പാര്‍ട്ടിക്കും താത്പര്യമുള്ളയാളെയാണ് സ്ഥാനാര്‍ഥി നിര്‍ത്തേണ്ടത്. ഒരാളെ തെരഞ്ഞെടുത്തതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടത്തുന്നതിന്‍റെ ഉദ്ദേശമേന്താണെന്നും ചന്ദ്രശേഖർ റാവു ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ക്കാണ് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഇന്ന് വൈകിട്ട് മൂന്നിന് യോഗം വിളിച്ചിരിക്കുന്നത്. അടുത്ത മാസമാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാനാണ് മമത ബാനര്‍ജി ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ചത്. എന്നാല്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ആം ആദ്മിയും പങ്കെടുക്കില്ലെന്നും സൂചനയുണ്ട്. എന്‍ സി പി ദേശിയ അധ്യക്ഷന്‍ ശരത് പവാറിനെയാണ് രാഷ്‌ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് ശരത് പവാര്‍ മുന്നോട്ട് വെച്ചത്.