കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ മുസ്ലീംപളളികളില്‍ വിവാദ സര്‍ക്കുലര്‍ വിതരണം ചെയ്ത സ്റ്റേഷന്‍ ഹൗസ് ഓഫീസറെ (എസ് എച്ച് ഒ) സ്ഥലംമാറ്റി. സി എച്ച് ഒ ബിജു പ്രകാശിനെയാണ് തലശേരി കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന് വിരുദ്ധമാണ് നോട്ടീസെന്നും സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥന്‍ മനസിലാക്കിയിട്ടില്ലെന്നും മുസ്ലീംപളളികളില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംഭവത്തില്‍ കമ്മീഷണര്‍ വിശദീകരണം ചോദിച്ചതോടെ തനിക്ക് പിഴവ് പറ്റിയെന്ന് സി എച്ച് ഒ സമ്മതിച്ചിരുന്നു. പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായ സമയത്ത് കണ്ണൂര്‍ ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധമുണ്ടായിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാവാതെ നോക്കണമെന്ന് കമ്മീഷണറുടെ നിര്‍ദേശമുണ്ടായിരുന്നു. വാക്കാല്‍ മഹല്ല് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കാനായിരുന്നു കമ്മീഷണറുടെ നിര്‍ദേശം. എന്നാല്‍ താന്‍ നോട്ടീസ് നല്‍കിയത് ശരിയായില്ല എന്നാണ് സി എച്ച് ഒ നല്‍കിയ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കമ്മിറ്റിയുടെ കീഴില്ലുളള പളളികളില്‍ വെളളിയാഴ്ച്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുളള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉളളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു എന്നാണ് മയ്യില്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ജുമാ മസ്ജിദിനുലഭിച്ച നോട്ടീസില്‍ പറയുന്നത്.