ഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം നിരസിച്ച് എന്‍ സി പി നേതാവ് ശരത് പവാര്‍. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ശരത് പവാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, സ്ഥാനാർഥിയെ പിന്തുണക്കാനുള്ള വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ശരത് പവാര്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. ഇതോടെയാണ് ശരത് പവാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നീക്കം നടത്തിയത്.
മത്സരിക്കാനില്ലെന്ന് ശരത് പവാര്‍ അറിയിച്ചതോടെ മുൻ ഗവർണർ ഗോപാൽ ഗാന്ധിയും മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ശരത് പവാർ അറിയിച്ചു. 22 പാർട്ടികളെ മമത ബാനർജി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 16 പാര്‍ട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിനിടെ സമവായ സാധ്യത തേടി പ്രതിപക്ഷനേതാക്കളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസുമായി സംഖ്യത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടി ആര്‍ എസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും പിന്മാറിയത്. അതോടൊപ്പം രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ശരത് പവാറിന്‍റെ പേര് മമത ബാനര്‍ജി നിര്‍ദ്ദേശിച്ചതും ടി ആര്‍ എസിന്‍റെ എതിര്‍പ്പിന് കാരണമായി. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21നാണ് ഫലം പ്രഖ്യാപിക്കുക.