തിരുവനന്തപുരം: ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യര്‍ തന്‍റെ ബിനാമിയാണെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. 'തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ'യെന്നുമാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വപ്ന സുരേഷിന്‍റെ നുണ കഥകള്‍ ഇന്ന് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീഴുമെന്നും അതിനായി ഇന്ന് മാധ്യമങ്ങളെ കാണുമെന്നും കെ ടി ജലീല്‍ പറഞ്ഞു.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ ടി ജലീല്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോൺസുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. ജലീലിന്‍റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍. സംസ്ഥാനത്ത് ഈന്തപ്പഴം ഇറക്കുമതി ചെയ്ത പല പെട്ടികള്‍ക്കും ഭാരകൂടുതല്‍ ഉണ്ടായിരുന്നു. അതില്‍ പല പെട്ടികളും പിന്നെ കാണാതായി എന്നുമാണ് സത്യവാങ്മൂലത്തില്‍ കെ ടി ജലീലിനെതിരെ സ്വപ്നയുടെ ആരോപണം.
അതേസമയം, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കോണ്‍സുലേറ്റ് ജനറലിന് കൈക്കൂലി നല്‍കിയെന്ന ഗുരുതര ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ അതിന് അവസരമൊരുക്കി. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു ശ്രീരാമകൃഷ്ണന്‍റെ പദ്ധതി. ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കി. ആ ബാഗ് സരിത്താണ് ഏറ്റുവാങ്ങിയതെന്നും പിന്നീട് ഈ ബാഗ് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമാണ് സ്വപ്ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.