കണ്ണൂർ: സി പി എം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ഫണ്ട് തിരിമറി വിവാദത്തെയും വിഭാഗീയതയെയും തുടർന്ന് ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ സിപിഎമ്മിൽ പൊട്ടിത്തെറി. തിരിമറി പുറത്തുകൊണ്ടുവന്ന ഏരിയാ സെക്രട്ടറിയെ മാറ്റിയ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കുന്നു. ഏരിയാ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും രൂക്ഷ വിമർശനമാണ് വി കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ ഉയരുന്നത്. തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയാണുണ്ടായതെന്നാണ് ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രചാരണമുണ്ട്.
ടി വി രാജേഷാണ് പുതിയ ഏരിയ സെക്രട്ടറി. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ടി വിരാജേഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത കാര്യം അറിയിച്ചത്. വിഭാഗീയത തടയുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ നേരത്തേ പാർട്ടി ജില്ലാ കമ്മിറ്റി നടപടിക്ക് നിർദേശിച്ചിരുന്നു. ടി ഐ മധുസൂദനൻ എം എൽ എ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പാർട്ടിതല നടപടിയും ഉണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഫണ്ട് തട്ടിപ്പിനെകുറിച്ച് പാർട്ടി നേതൃത്വത്തിന് പരാതി ഉന്നയിച്ചതിന് പിന്നാലെ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ പൊതുപ്രവർത്തനം നിർത്തുന്നതായി വി കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്ക് ഡയറക്ടര്‍ ബോർഡ് അംഗത്വവും അദ്ദേഹം രാജിവച്ചു. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിൽ വിഷയം പൊതുചർച്ച ആയതിനാലാണ് ഏരിയ സെക്രട്ടറിയെ മാറ്റി സംസ്ഥാന സമിതി അംഗമായ ടിവി രാജേഷിന് പകരം ചുമതല നൽകിയത്.