മാനിനെ കറിവെച്ചു കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ്. ഷജിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥര്‍ മാനിനെ സെക്ഷന്‍ ഓഫിസില്‍ എത്തിച്ച് ഇറച്ചിയാക്കിയെന്നാണു വിവരം. ചുളിയാമല സെക്ഷനില്‍ കഴിഞ്ഞ 10നാണ് സംഭവം. വഴിയില്‍നിന്നു ലഭിച്ച ചത്ത മാനിനെ വനപാലകര്‍ കൊണ്ടുപോയി കറിവച്ചു കഴിക്കുകയായിരുന്നു. സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
മാനിനെ കൊന്നു തിന്നതാണോ അതോ ചത്ത മാനിനെ കറിവച്ചു കഴിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 15 കിലോഗ്രാമോളം വലുപ്പമുള്ള കേഴമാൻ ചുളിയാമല വഴിയരികിൽ അവശയായി കിടക്കുന്നുവെന്ന് പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചിരുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2 വനപാലകർ സ്ഥലത്തെത്തി മാനിനെ ‘കസ്റ്റഡി’യിലെടുത്തു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ഇറച്ചിയാക്കിയെന്നാണ് ആരോപണം. കുറ്റം ചെയ്തവരെ സംരക്ഷിക്കാനായി മേലുദ്യോഗസ്ഥർ സംഭവം രഹസ്യമാക്കി വച്ചുവെന്നും ആരോപണമുണ്ട്. മാനിനെ വേട്ടയാടുന്നതും ഭക്ഷിക്കുന്നതും മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.