ക്വീവ്: രാജ്യത്ത് റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ റഷ്യന്‍ പുസ്തകങ്ങളും സംഗീതവും നിരോധിച്ച് യുക്രൈന്‍. യുക്രൈന്‍ പാര്‍ലമെന്‍റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ തീരുമാനമനുസരിച്ച് റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യാനും അനുവാദമുണ്ടായിരിക്കുകയില്ല. 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെയാണ് ബിൽ പാസായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകള്‍, എന്നിങ്ങനെ പൊതുയിടങ്ങളില്‍ റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. അതോടൊപ്പം യുക്രൈനുമേല്‍ റഷ്യ നടത്തുന്ന അധിനിവേശ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച കലാകാരന്മാര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ബില്ലില്‍ ഒപ്പ് വെക്കേണ്ടതുണ്ട്.