ഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനുമായ യശ്വന്ത് സിൻഹയെ തെരഞ്ഞടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗമാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്‍ സി പി നേതാവ് ശരത് പവാര്‍, മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള, മഹാത്മ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരെയാണ് ആദ്യം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ചതെങ്കിലും മത്സരിക്കാന്‍ തയ്യാറല്ലെന്ന് മൂവരും അറിയിച്ചതോടെയാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത്.
കോൺഗ്രസ് നേതാവ് ജയറാം രമേശാണ് യശ്വന്ത് സിൻഹയുടെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിച്ചത്. ടി ആര്‍ എസും ആം ആദ്മിയും പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നതിനാല്‍ യശ്വന്ത് സിൻഹയുടെ വിജയം അത്ര എളുപ്പമായിരിക്കില്ലെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിനെ പ്രതിപക്ഷ യോഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ടി ആര്‍ എസ് രാഷ്‌ട്രപതി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ നിന്നും വിട്ടുനിന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിശാല പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്നും ബിജെപിയുടെ കൈകളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇന്ന് രാവിലെ യശ്വന്ത് സിൻഹ പറഞ്ഞിരുന്നു. ജനതാദളിലൂടെയാണ് യശ്വന്ത് സിൻഹ രാഷ്ട്രീയത്തിലെത്തുന്നത്. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. തുടര്‍ന്ന് വാജ്പേയി മന്ത്രിസഭയിലും ഇദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. നരേന്ദ്രമോദിയുമായി ഇടഞ്ഞ് 2018- ലാണ് യശ്വന്ത് സിൻഹ ബിജെപിയില്‍ നിന്നും രാജിവെക്കുന്നത്. തുടര്‍ന്ന് 2021-ലാണ് യശ്വന്ത് സിൻഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.