ഇറാനില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു എന്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടര്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് യുഎൻ ഡെപ്യൂട്ടി മനുഷ്യാവകാശ മേധാവി നദ അൽ നാഷിഫ് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തെ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനത്തെ യുഎൻ അപലപിക്കുകയും ചെയ്തു.
2020 -ല്‍ 260 പേര്‍ക്കാണ് ഇറാന്‍ വധശിക്ഷ വിധിച്ചത്. 2021-ല്‍ 310 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. ഇതില്‍ 14 പേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ 100 ലധികം പേര്‍ക്കാണ് ഇറാന്‍ വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരാണ്. മയക്കുമരുന്ന് ഉപയോഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോലും ഇറാനില്‍ വധശിക്ഷയാണ് വിധിക്കുന്നതെന്ന് യു എന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ വധശിക്ഷക്ക് വിധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 85 കുട്ടികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഒരിക്കല്‍ മാത്രമാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കി ഒരു കുട്ടിയെ വെറുതെ വിട്ടതെന്നും ഇത് മാനുഷിക പരിഗണ അര്‍ഹിക്കുന്ന വിഷയമാണെന്നും നദ അൽ നാഷിഫ് പറഞ്ഞു. ജനങ്ങളുടെ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ സൈന്യത്തെ ഇറക്കി ഇറാന്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.