ഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ ഒപ്പമുണ്ടാകും. എൻ ഡി എ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പിന്താങ്ങും. അതേസമയം, ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്നായിക് സംസ്ഥാനത്തെ എല്ലാ എംഎൽഎമാരോടും അഭ്യർത്ഥിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. ഇതോടെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രതിപക്ഷത്തിന്‍റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനുമായ യശ്വന്ത് സിൻഹയെയാണ് തെരഞ്ഞടുത്തിരിക്കുന്നത്. എന്‍ സി പി നേതാവ് ശരത് പവാര്‍, മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള, മഹാത്മ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരെയാണ് ആദ്യം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ചതെങ്കിലും മത്സരിക്കാന്‍ തയ്യാറല്ലെന്ന് മൂവരും അറിയിച്ചതോടെയാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിച്ചത്.