കോഴിക്കോട്ട് ആര്‍എസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ വച്ചു നടന്ന സ്നേഹബോധി ചടങ്ങിൻ്റെ ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. സംഭവത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ലീഗ് നേതൃത്വം രംഗത്തെത്തി. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാൻ പറ്റുമോയെന്ന് ചിന്തിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കെ.എൻ.എ ഖാദറിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും. വിശദീകരണം ലഭിച്ച ശേഷം നടപടി എന്നുമാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്.
അതേസമയം, ആർഎസ്എസ് മുഖപത്രമായ കേസരിയുടെ ഓഫീസിലേക്ക് കെഎൻഎ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്‌നേഹിയായ വ്യക്തി എന്ന നിലയിലാണെന്ന് ആർഎസ്എസ് സംസ്ഥാന സഹ പ്രചാർ പ്രമുഖ് എൻ.ആർ മധു പറഞ്ഞു. മുസ്ലീം ലീഗ് പുറത്താക്കിയാൽ കെഎൻഎ ഖാദർ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുളള ആളാകാൻ കെഎൻഎ ഖാദറിന് കഴിയുമെന്നുമാണ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഖാദർ ചെയ്തത് നീതീകരിക്കാനാകില്ലെന്നും അത് ലീഗിന്‍റെ നയത്തിന് എതിരാണെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും മുതിർന്ന ലീഗ് നേതാവ് എം കെ മുനീറും വ്യക്തമാക്കി.
കെ.എന്‍.എ. ഖാദര്‍ കുറച്ച് കാലമായി ലീഗുമായി അസ്വരസ്യത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ ഇടത്താവളങ്ങള്‍ തേടുന്ന നടപടിയുടെ ഭാഗമായിരുന്നോ ഈ വേദി പങ്കിടലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അത് ശരിവക്കുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യഗത ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ.എന്‍.എ. ഖാദര്‍ നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിൽ സംസ്ഥാന കമ്മറ്റി അംഗമാണ് കെഎൻഎ ഖാദർ. കോഴിക്കോട് കേസരിയുടെ സംസ്‌കാരിക പരിപാടിയിൽ മതസംഹാർദത്തിന്റെ പേരിലാണ് പങ്കെടുത്തതെന്നാണ് കെ എൻ എ ഖാദർ നേരത്തെ വിശദീകരിച്ചത്. പാണക്കാട് മുതിർന്ന നേതാക്കൾ യോഗം ചേർന്ന് നാളെ അച്ചടക്ക നടപടിയിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. കെഎൻഎ ഖാദറിന്റെ സമൂഹമാധ്യമ പേജുകളിലടക്കം കടുത്ത വിമർശനം ഉയർത്തി പാർട്ടി അണികളും രംഗത്തുണ്ട്.