ഗുവാഹത്തി: അസമില്‍ വിമത ശിവസേന എം എല്‍ എമാര്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാനത്ത് പ്രളയം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ വിമത എം എല്‍ എമാര്‍ക്ക് സുരക്ഷയൊരുക്കുകയാണെന്ന് ആരോപിച്ചാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ അസം അധ്യക്ഷൻ റിപുൺ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നിരവധി പൊലീസുകാരും സുരക്ഷ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലുള്ളത് ശിവ സേനയുടെ എം എല്‍ എമാരാണ്.
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബ്രഹ്മപുത്ര, ബരാക് നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്നാണ് അസമില്‍ വെള്ളപ്പൊക്കമുണ്ടായത്. 55 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും 89 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാൻ സഹായിക്കുകയാണെന്ന് റിപുൺ ബോറ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കുമെന്നാണ് സൂചന. ഉദ്ധവ് താക്കറെ ഇന്നുതന്നെ ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.