കൊവിഡിന് ശേഷം (Post Covid) ആളുകളുടെ മൊബൈല്‍ ഫോണ്‍/ലാപ്ടോപ്/ഡെസ്ക്ടോപ്പ് സ്ക്രീന്‍ ടൈം (Screen Time) കൂടിയെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമല്ല, ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രമേണ പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും രൂപത്തില്‍ അവതരിച്ച് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്നും വ്യക്തമാക്കുന്ന നിരവധി പഠനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുട്ടികളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നത് പ്രശ്നത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നു.
ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്. സ്ക്രീന്‍ ഉപയോഗം ആദ്യം ഉപയോഗിച്ച, അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിച്ച രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് യുഎസിശിശുരോഗവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
1. വിഡിയോ ചാറ്റിങ് അല്ലാതെ 18 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ഒരു സ്ക്രീനും പരിചയപ്പെടുത്തരുത് (ഫോൺ, ടിവി ഉൾപ്പെടെ). 18-24 മാസം പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ പരിചയപ്പെടുത്തുന്ന രക്ഷിതാക്കൾ ഉന്നത നിലവാരമുള്ള ഉള്ളടക്കം മാത്രം നല്‍കാന്‍ ശ്രമിക്കണം.
2. 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി 1 മണിക്കൂർ വീതം സ്ക്രീൻ അനുവദിക്കാം. അതും, ക്രൈമുകളോ അതിനെ പ്രചോദിപ്പിക്കുന്നതോ ആയ ഒന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്തണം.
3. 6 വയസ്സ് മുതലുള്ള കുട്ടികൾക്ക് അൽപം കൂടി സമയം അനുവദിക്കാം. എന്നാൽ, സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്ന മയം കുട്ടികളുടെ മറ്റു കാര്യങ്ങൾക്കു തടസ്സമാകുന്നില്ല എന്നുറപ്പുവരുത്തണം. പുറത്തു കളിക്കാൻ പോകുന്നത് ഒഴിവാക്കി ടിവി കാണാൻ അനുവദിക്കരുത് എന്നു ചുരുക്കം. ഉറക്കത്തിനും വിഘാതമാകരുത്.
4. 13 വയസ്സിനു ശേഷം മാത്രം സോഷ്യൽ മീഡിയ എന്ന നയത്തിൽ നിന്നു പിന്നോട്ടു പോകരുത്. ഓൺലൈൻ പൗരത്വത്തെപ്പറ്റിയും അതിന്റെ ഉത്തരവാദിത്വത്തെപ്പറ്റിയും അതിലെ അപകടങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയും ബോധ്യവും വന്നതിനു ശേഷം മാത്രം കുട്ടികൾക്ക് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രവേശനം അനുവദിക്കുക.
രാത്രി മുഴുവന്‍ മൊബൈല്‍ ഫോണിലോ ലാപ്ടോപ് സ്ക്രീനിലോ നോക്കി സമയം ചെലവിടുന്നവരുണ്ട്. അവരില്‍ വര്‍ധിച്ച ലൈറ്റ് മൂലം ജൈവഘടികാരം തെറ്റുന്നു. ഇത് കണ്ണുകളുടെ സുരക്ഷയെ മാത്രമല്ല ബാധിക്കുന്നത്. അതിലുമധികം തലച്ചോര്‍ അടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് കാലിഫോര്‍ണിയയിലുള്ള 'ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ട്ട് ഓണ്‍ ഏജിംഗ്' നടത്തിയ പഠനം പറയുന്നത്.