വയനാട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഓഫീസിനകത്തെ ഫര്‍ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു. ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ 20 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഓഫീസിനുമുന്നിലെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറി ബഹളംവയ്ക്കുകയായിരുന്നു. ഈ സമയത്ത് ഓഫീസില്‍ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലെന്ന് വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആരോപിച്ചു. ഓഫീസിലെ കമ്പ്യൂട്ടറുകളടക്കമുളള ഉപകരണങ്ങളും ഫര്‍ണിച്ചറുകളും എസ് എഫ് ഐക്കാര്‍ തകര്‍ത്തെന്നും കെട്ടിടത്തില്‍ രണ്ട് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യംപോലും പരിഗണിക്കാതെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഓഫീസ് ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ് എഫ് ഐക്കാര്‍ പിണറായിക്കുവേണ്ടി മോദിയെ സുഖിപ്പിക്കാനായാണ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പ്രതികരിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ അക്രമമാണിതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.