രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മുഖ്യമന്ത്രി പിണറായി വിജയനു എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സി പി എം നിരവധി കോൺഗ്രസ്-ലീഗ് ഓഫീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ അടിച്ചു തകർത്തത്. എന്നാൽ ബി ജെ പിയുടെ ഏതെങ്കിലും ഒരു ഓഫീസ് സി പി എം കേരളത്തിൽ തകർത്തത് നിങ്ങൾ കണ്ടിട്ടുണ്ടോയെന്നാണ് തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുഖ്യമന്ത്രി പിണറായി വിജയനു എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സി.പി.എം നിരവധി കോൺഗ്രസ്-ലീഗ് ഓഫീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ അടിച്ചു തകർത്തത്. ഇന്നലെ ഒരു പടി കൂടെ കടന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവ് രാഹുൽ ഗാന്ധിയുടെ ക്യാമ്പോഫീസ് അടിച്ചു തകർക്കുന്നത് വരെ എത്തി കാര്യങ്ങൾ. എന്നാൽ ബി.ജെ.പിയുടെ ഏതെങ്കിലും ഒരു ഓഫീസ് സി.പി.എം കേരളത്തിൽ തകർത്തത് നിങ്ങൾ കണ്ടിട്ടുണ്ടോ?
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തത്. പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ ഡിയേയും സി ബി എയേയും വിട്ട് ബി ജെ പി തുറങ്കിലടക്കുന്നു. പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം. സ്വപ്ന പറഞ്ഞത് വി ഡി സതീശനെ കുറിച്ചോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളെ കുറിച്ചോ ആയിരുന്നെങ്കിൽ അവരെ ഇതിനോടകം തന്നെ ബി ജെ പി സർക്കാർ ശക്തമായ വകുപ്പുകൾ ചുമത്തി പൂട്ടിയേനേ.
മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊന്നുമില്ലാത്ത ആനുകൂല്യം പിണറായി വിജയനു മാത്രം കേന്ദ്ര സർക്കാറിൽ നിന്നും ലഭിക്കുന്നത് എന്തുകൊണ്ടാണ്? കോൺഗ്രസിനെ എതിർക്കുമ്പോഴുള്ള വീര്യം ബി ജെ പിയെ എതിർക്കുമ്പോൾ സി.പി.എമ്മിന് ചോർന്നു പോകുന്നത് എങ്ങനെയാണ്? ഇനിയും കേരളത്തിൽ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന കാര്യം സമ്മതിക്കാത്തവരോട് ഒന്നും പറയാനില്ല.